2015 ജൂലൈ 26, ഞായറാഴ്‌ച

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജിലാണ് മലയിഞ്ചിപ്പാറ എന്ന സ്ഥലം.
അവിടെ ആറേക്കര്‍ സ്ഥലത്ത് കാട് വെച്ചുപിടിപ്പിച്ച പൂണ്ടിക്കുളം വീട്ടില്‍ ദേവസ്യാ സെബാസ്റ്റ്യന്‍ എന്ന എണ്‍പത്തഞ്ചുകാരനെ കുറിച്ച് പറഞ്ഞുതന്നത് പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ്‌ ഓഫീസറായ എന്റെ ഭാര്യ പ്രിയ തന്നെയാണ്.

അങ്ങനെയാണ് ഇന്നലെ, 25-07-2015 ശനിയാഴ്ച രാവിലെ അനുജനും ഞാനും കൂടി അങ്ങോട്ട്‌ തിരിച്ചത്.
മണ്‍സൂണ്‍ കാലമാണ്.
മലമ്പ്രദേശം മുഴുവന്‍ നനവിലും ഉറവിലും മുങ്ങിനില്‍ക്കുന്ന കാലം.
അതുകൊണ്ടുതന്നെ യാത്ര കൈപ്പള്ളി വഴിയാകാമെന്ന് തീരുമാനിച്ചു.

പൂഞ്ഞാര്‍ തെക്കേക്കര വില്ലേജിന്റെ തെക്കേ അതിര്‍ത്തിയാണ് കൈപ്പള്ളി.
അതിനപ്പുറം ഇളംകാട്,കൂട്ടിക്കല്‍ തുടങ്ങിയ സ്ഥലങ്ങളാണ്.
കൈപ്പള്ളി വരെയേ പക്ഷെ ഗതാഗതയോഗ്യമായ വഴിയുള്ളൂ.
അവിടെ നിന്ന് ഇളംകാട് ഭാഗത്തേക്ക് മലയിറങ്ങിപ്പോകുന്ന വഴിയുടെ പണി നടന്നുകൊണ്ടിരിക്കുന്നതെയുള്ളൂ.
കാറിലാണ് യാത്ര.
ചെളിയും കല്ലും നിറഞ്ഞ പാതിവഴിയില്‍ അടിയിടിക്കുമോ എന്ന് ഭയന്നു.
എങ്കിലും മുന്‍പൊരിക്കല്‍ വന്നപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ എന്ന അറിവിന്റെ ബലത്തില്‍ മലയിറങ്ങി.
ഇപ്രാവശ്യം പക്ഷെ, രണ്ടു സ്ഥലത്ത് കാറിന്റെ അടി തട്ടി.
സാമാന്യം ശക്തിയായിത്തന്നെ.
ഒരുപക്ഷെ, നൂറ്റിയിരുപത് കിലോ തൂക്കമുള്ള അനുജന്‍ പറ്റിച്ച പണി !


( കൈപ്പള്ളിയില്‍ നിന്ന് നോക്കുമ്പോള്‍ അകലെയുള്ള മലകളിലെ നീരൊഴുക്ക് , ഒരു വെള്ളിനാട പോലെ വെയിലില്‍ തിളങ്ങുന്ന കാഴ്ച അതിമനോഹരമാണ് )




( അകലെയല്ല, കൈപ്പള്ളിയിലേക്കുള്ള കയറ്റത്തില്‍, തൊട്ടടുത്ത് വഴിയുടെ വലതുവശത്തുമുണ്ട് ഇത്തരം വെള്ളിത്തിരകള്‍......)




( കൈപ്പള്ളിയെ ഇളംകാട്മായി ബന്ധിപ്പിക്കുന്ന മലമ്പാതയുടെ പണി നടന്നുകൊണ്ടിരിക്കുന്നതേ ഉള്ളു )



( മലമുടിയുടെ ശവം കയറ്റി ഏതോ വയലിറമ്പുകളില്‍ അടക്കം ചെയ്യാന്‍ ഊഴം കാത്തുകിടക്കുന്ന വാഹനങ്ങളില്‍ ഒന്ന്....)



മലമുടിയില്‍ നിന്നുള്ള വഴി ഇറങ്ങിച്ചെല്ലുന്നത് ഏന്തയാര്‍ ഇളംകാട് റോഡിലെക്കാണ്. ഞങ്ങള്‍ക്ക് പോകേണ്ടത് ഏന്തയാര്‍ ഭാഗത്തേക്കാണ്.
വലതു  ഭാഗത്തേക്ക്.
അതുകൊണ്ട് ഞങ്ങള്‍ ഇടതു ഭാഗത്തേക്ക്, ഇളംകാട് ഭാഗത്തേക്ക് തിരിഞ്ഞു.!

ഇളംകാട് നിന്ന് ഇളംകാട് ടോപ്‌ ഭാഗത്തേക്ക് പോകുമ്പോള്‍ ഇടത്തേക്ക് തിരിഞ്ഞാല്‍ പണി തീരാത്ത മറ്റൊരു വഴിയുണ്ട്.
വാഗമണ്‍ കോലാഹലമേട്ടിലേക്ക് ഉള്ള വഴി.
ആ വഴി രണ്ടു കിലോമീറ്റര്‍ ചെന്നാല്‍ വല്ലേന്ത്യ എന്നൊരു സ്ഥലമുണ്ട്.
അവിടെ നല്ലൊരു വെള്ളച്ചാട്ടമുണ്ട്.
പണ്ട്, ഒരു ലക്ഷ്യമില്ലായാത്രയില്‍ കണ്ടെത്തിയ വെള്ളച്ചാട്ടം.
[ ഇടയ്ക്ക് അങ്ങനെയുമുണ്ട് യാത്രകള്‍. ഒരു ലക്ഷ്യവുമില്ലാതെ, വെറുതെ അങ്ങനെ......ആ യാത്രകളാണ് പലപ്പോഴും ലക്ഷ്യമുള്ള യാത്രകളെക്കാള്‍ കൂടുതല്‍ അനുഭവങ്ങളും ഓര്‍മ്മകളും പകര്‍ന്നു തന്നിട്ടുള്ളത് ]


( വല്ലേന്ത്യയിലെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ )



( വല്ലേന്ത്യയിലെ വഴിവക്കില്‍ കാട്ടുകനിവിന്റെ തെളിവുറവ )




( വെള്ളച്ചാട്ടത്തിനടുത്തുള്ള ഇരുള്‍മൂടിയ ഒരു ശിലാഗുഹ )



( ശിലാഗുഹയുടെ കവാടത്തില്‍ ഇരകാത്ത് വലിയൊരു വന്മരച്ചിലന്തി Nephila maculata )






( വഴിവക്കിലെ ചെറിയൊരു നീരൊഴുക്ക് )






( വല്ലേന്ത്യക്കാവ്- മലന്കാളിയുടെ ഇരിപ്പിടം )






( കാവിനു മുന്നിലെ പാലമരം )





വല്ലേന്ത്യയില്‍ നിന്ന് ഞങ്ങള്‍ ഏന്തയാറിനു മടങ്ങി.
ഏന്തയാറിനുള്ള യാത്രക്കിടയില്‍ ഹോംലി ഫുഡ്‌ റെസ്റ്റോറന്റ് എന്ന് മാത്രം പേരുള്ള ഒരു വഴിയോരച്ചായപ്പീടികയില്‍ കയറി.
കപ്പപ്പുഴുക്ക്, കേരമീന്‍ കറി, അപ്പോള്‍ ചുട്ട പൊറോട്ട, ബീഫ്‌ ഫ്രൈ, ചൂട് ചായ.....
ആഹ !
പേരില്ലെങ്കിലും നേരിന്‍റെ സ്വാദ്‌ നാവിലറിഞ്ഞു.....

ചോലത്തടം കോടയില്‍ കുളിച്ചു നിന്നു.
ഇടയ്ക്ക് മലങ്കാറ്റ് കോടയുടെ ആട മാറ്റിയപ്പോള്‍ താഴെ, കൂട്ടിക്കല്‍ ഭാഗത്ത് നിരനിരയായി പോളിഹൌസുകള്‍....




( ചോലത്തടം വഴിവക്കിലെ ചെറുവെള്ളച്ചാട്ടങ്ങള്‍)



ചോലത്തടത്തുനിന്ന് വന്നിറങ്ങുന്നത് പൂഞ്ഞാര്‍ മുണ്ടക്കയം ഹൈവേയിലേക്കാണ്.
ആ വഴിയില്‍ പൂഞ്ഞാര്‍ ഭാഗത്തേക്ക് ഇറക്കമിറങ്ങി അല്പദൂരം പോയാല്‍ മലയിഞ്ചിപ്പാറ എത്തും.
അവിടെ വഴിയരികില്‍ അമ്പലത്തിനടുത്താണ് ദേവസ്യാ ചേട്ടന്റെ വീട്.

ഞങ്ങള്‍ ചെന്നപ്പോള്‍ ദേവസ്യാച്ചേട്ടന്‍ പാതാമ്പുഴയ്ക്ക് പോയിരിക്കുകയായിരുന്നു.
പത്തുമിനിട്ടിനുള്ളില്‍ വരുമെന്ന് വേലക്കാരി പറഞ്ഞത് തെറ്റിക്കാതെ അദ്ദേഹം എന്തൊക്കെയോ സാധനങ്ങളും വാങ്ങി മലകയറി വന്നു.
ഡ്രസ് മാറി ഞങ്ങളോടൊപ്പം ഇറങ്ങി.
മുറ്റത്ത് തന്നെയുണ്ട് മരവുരി മരവും വെല്‍വറ്റ് ആപ്പിളും കുന്തിരിക്കവും ലിച്ചിയുമൊക്കെ.
വളര്‍ന്നുവലുതായി മുറ്റമാകെ പന്തലിച്ച ലിച്ചിയുടെ മുകളില്‍ ഒരു ഏറുമാടം.
ചുവട്ടില്‍ താമരക്കുളം.
താമരക്കുളത്തിനു കരയില്‍ ഓരിലയും മൂവിലയും വള്ളിപ്പാലയും....


















( ഒക്കെ ദേവസ്യാ ചേട്ടന്റെ വീട്ടുമുറ്റത്തെ ഔഷധങ്ങളാണ് ...)




വീട്ടു മുറ്റത്തെ ഔഷധങ്ങള്‍ക്കിടയില്‍ നിന്ന് കാടിന്റെ പവിത്രപാംസുവില്‍ പാദം വെക്കുന്നതിനു മുന്‍പ് ഞാന്‍ ചോദിച്ചു.
" സാറിന്റെ ജോലി.....?"
" അലിഗര്‍ മുസ്ലിം യൂനിവേര്‍സിറ്റിയിലായിരുന്നു ഗ്രാജ്വേഷന്‍ . ബി.ഏ.എക്കണോമിക്സ്‌. അതുകഴിഞ്ഞ് അവിടെത്തന്നെ സര്‍ക്കാര്‍ ഫോറങ്ങള്‍ അച്ചടിക്കുന്ന പ്രസ്സില്‍ അസിസ്റ്റന്റ് മാനേജരായി ജോലി കിട്ടി. പതിനയ്യായിരം രൂപ ശമ്പളത്തില്‍....
ആറുമാസമി അത് തുടര്ന്നുള്ളൂ. വേണ്ടെന്നു വെച്ചു മടങ്ങി.നാട്ടിലെത്തി ഇവിടെ കാടും മരവും വെച്ചു പിടിപ്പിച്ചു.ഭാവി തലമുറയ്ക്ക് ഒരു നിക്ഷേപവും ഭാരതാംബയ്ക്ക് ഒരു തിരുമുല്‍ക്കാഴ്ചയും...."
" സാറിന്റെ മക്കള്‍....?"
" മക്കളില്ല. മരങ്ങളാണ് എന്റെ മക്കള്‍. നോക്കൂ....ഈ ആഞ്ഞിലിമരം കണ്ടോ ? ഞാന്‍ എന്നും ഇതിനടുത്ത് വരും. ഇതിനെ തൊടും. തൊടാതെ പോയാല്‍ എന്നെ മൈന്‍ഡ്‌ ചെയ്യാതെ പോവാണോ എന്ന് ഇതെന്നോട് ചോദിക്കുന്നത് പോലെ എനിക്ക് തോന്നും....."

" സാറിന്റെ ഭാര്യ ....?"
" ഭാര്യ മരിച്ചു. ഇപ്പോള്‍ ഞാനും ഇവരും മാത്രം....."
ദേവസ്യാ ചേട്ടന്‍ ചിരിച്ചു.
സംതൃപ്തമായ ഒരു നിറകണ്‍ചിരി.


"...ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് ഒരു മൊയ്‌ലിയാര് എന്നെ കാണാന്‍ വന്നു. എന്റെ കാട് മുഴുവന്‍ ചുറ്റിനടന്നു കണ്ടിട്ട് മടങ്ങിവന്ന് അമ്പതുലക്ഷം രൂപ എന്റെ മേശപ്പുറത്ത് വെച്ചു. എന്നിട്ട് പറഞ്ഞു. ഇത് പിടിക്ക്. മരമോക്കെ ഞാന്‍ മുറിച്ചോളാമെന്ന്......
ഹ ഹ ഹ......
അപ്പൊ എന്റെ പ്രയത്നത്തിനു വിലയുണ്ട് അല്ലെ ?
അമ്പത് കൊല്ലം ഈ മണ്ണില്‍ വീണ എന്റെ വിയര്‍പ്പിന് വില അമ്പത് ലക്ഷം രൂപാ.....!
ഞാന്‍ മൊയ്‌ലിയാരെ യാത്രയാക്കി.
പൈസയ്ക്ക് വേണ്ടിയായിരുന്നെന്കില്‍ എനിക്ക് ഇവിടം കൂടി റബര്‍ വെച്ചാല്‍ മതിയായിരുന്നല്ലോ.....
ഹ..ഹ...."



"....ഒരിക്കല്‍ തൃശൂരില്‍ നിന്ന് ഒരു സ്വാമി വന്നു എന്റെ കാട് കാണാന്‍. അദ്ദേഹം കാട് ചുറ്റിനടന്നു കണ്ടിട്ട് എന്നോട് പറഞ്ഞു ഈ കൂട്ടത്തില്‍ നിന്ന് പ്രായമുള്ളൊരു മരത്തെ വൃക്ഷശ്രീയാക്കി നിര്‍ത്താന്‍. അതിനെ ഒരിക്കലും വെട്ടാതെ നിര്‍ത്തി പരിപാലിക്കാന്‍...."










"....ഇതാ...ഈ കാണുന്ന ആദിവാസിക്കുടില്‍ കണ്ടോ ? ഒരു തമിഴ്‌ സിനിമയുടെ ഷൂട്ടിങ്ങിനുവേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ ഭാഗമാണിത്. കാതല്‍ കാട് എന്ന സിനിമ. അവരുടേത് തന്നെയാണ് അപ്പുറത്ത് കാണുന്ന മലന്കാളീ പ്രതിമയും ....."


" ഇതിനപ്പുറത്തു കാണുന്നത് സംസ്ഥാനാന്തര ഹൈവേയാണ്. അതിനുവേണ്ടി ഒന്നും വാങ്ങാതെ ഈ കാടിന്റെ കുറച്ചു ഭാഗം ഞാന്‍ വിട്ടുകൊടുത്തു. പൊതുജനത്തിന് ഉപകാരപ്പെടാനല്ലാതെ മറ്റെന്തിനാണ് മനുഷ്യജന്മം ....?"

അപ്പോഴാണ്‌ കാട്ടുപുല്ലുകള്‍ക്കിടയില്‍ ഒരു കല്ലില്‍ വീണുകിടന്ന പൂവ് ഞാന്‍ കണ്ടത്. ആ വിചിത്രാകൃതിയിലുള്ള പൂവ് എന്തിന്റെയാനെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
" ഞങ്ങള്‍ അതിനെ മയില്‍പ്പീലിച്ചെടി എന്നാണു വിളിക്കുന്നത്‌. ചിലര്‍ താറാവ് ചെടി എന്നും വിളിക്കും. ഒരു ക്രീപ്പര്‍ ആണ്. തലയ്ക്കു മുകളില്‍ നോക്കൂ......അത് പ്രാണികളെ തിന്നുന്ന ചെടിയാണ്."
ഞാന്‍ നോക്കി.
കണ്ടു.
തലയ്ക്കു മുകളില്‍ ഏതോ ഒരു മരക്കൊമ്പില്‍ പടര്‍ന്നുകയറിയ വള്ളിച്ചെടിയില്‍ നിറയെ മയില്പ്പീലിപ്പൂക്കള്‍....
അതോ താറാവ് പൂക്കളോ !


".....ദാ അവിടെ നോക്കൂ....ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഒരു കല്ല്‌ കണ്ടോ....? ഇവിടെ പറമ്പില്‍ കിടന്നതാണ്. പണിക്കാര്‍ വന്നപ്പോള്‍ അതെടുത്ത് കുത്തനെ വെച്ചു. നെറ്റിയില്‍ ഒരു ഓം എഴുതി.അടുത്ത് കിടന്ന മറ്റൊരു കല്ലില്‍ കണ്ണൊക്കെ വരച്ചു പാമ്പിന്റെ രൂപമാക്കി അടുത്ത് വെച്ചു. കണ്ടാല്‍ രാജവെമ്പാലയെ പോലെ തോന്നുന്നില്ലേ ?


" വിശ്വാസമുണ്ടെങ്കില്‍ പ്രാര്‍ഥിക്കാം.......ഹ ഹ ഹ...!"

" എന്താണ് ദേവസ്യാ ചേട്ടന് ഇങ്ങനെ കാടും മരവും വെച്ചുപിടിപ്പിക്കാന്‍ തോന്നിയത് ?"
" ചെറുപ്പത്തില്‍ അമ്മ പറയുമായിരുന്നു മരം നടുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും അല്ലാത്തവന്‍ നരകത്തില്‍ പോകുമെന്നുമൊക്കെ .....അതൊക്കെ മനസ്സിന്റെ അടിത്തട്ടില്‍ പോയി വീണു.ഇപ്പൊ ഈ മരങ്ങള്‍ക്കിടയിലെ സ്വര്‍ഗ്ഗത്തില്‍ ആണ് ഞാന്‍...."

കാടിറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ വാല്‍ഡനും തോറോയും മാത്രമായിരുന്നു നിറഞ്ഞു നിന്നത്.

വീടിന്റെ ഉമ്മറത്ത് കസേരയില്‍ ഇരുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക്‌ ഒരു ട്രേയില്‍ നാല് ഗ്ലാസ്‌ ജാതിക്കാ വൈനുമായി ദേവസ്യാചേട്ടന്‍ വന്നു.
ഒരു വൈന്‍ ഗ്ലാസ്‌ കയ്യിലെടുത്ത് അദ്ദേഹം കസേരയില്‍ അഭിമുഖമായി ചാഞ്ഞിരുന്നു.
'" എണ്‍പത്തഞ്ചായി. തൊണ്ണൂറ് എത്തിയാല്‍ ഒരു നവതി നടത്തണം. അതുപക്ഷേ, എത്താതിരിക്കുമെന്ന് തോന്നുന്നില്ല. അപ്പന്‍ മരിച്ചത് നൂറ്റിമൂന്നിലാണ്. അമ്മ മരിച്ചത് തൊണ്ണൂറ്റിയെട്ടിലും....ആയുസ്സുള്ള കുടുംബമാണ് ഞങ്ങളുടേത്...."
വൈന്‍  ഒന്ന് നുണഞ്ഞ് ശാന്തനായി അദ്ദേഹം തുടര്‍ന്നു.
" പിന്നെ, ഈ മരങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും.....അവയ്ക്ക് വേര് നീട്ടി എന്നെ തൊടാന്‍ പാകത്തില്‍......
അതുപക്ഷേ, ചര്‍ച്ച് അനുവദിക്കുന്നില്ല.
സെമിത്തേരിയില്‍ അടക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. എന്നിട്ട് കല്ലറയൊന്നിന് ഇരുപത്തയ്യായിരവും അന്പതിനായിരവും ലക്ഷവുമൊക്കെ വാങ്ങുകയും ചെയ്യും.വിശ്വാസിയുടെ മരണം പോലും വിറ്റ് കാശാക്കുന്ന മതം.......!
മറികടക്കാന്‍ വിഷമമാണ്.
ഒരു സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അവരുടെ സഹായത്തോടെ ഒരു പ്രമാണം എഴുതി വെക്കണം.
അത് രെജിസ്റ്റര്‍ ആക്കിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല....."

ദേവസ്യാചേട്ടന്‍ നിഷ്കളങ്കമായി ചിരിച്ചു.

" നിങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ...പള്ളിക്കെന്തിനാണ് ഇത്രമാത്രം പണം ? കോടികള്‍ മുടക്കിയാണ് പള്ളി പണിയുന്നത് . ആ പണം മുടക്കി അവര്‍ക്ക് പാവങ്ങള്‍ക്ക് വീട് പണിത് കൊടുത്തു കൂടെ ? ഭരണങ്ങാനം പള്ളിയിലൊക്കെ എത്ര ലക്ഷം രൂപാ മാസം തോറും വരുമാനമുണ്ട് !
എന്നിട്ടും അവര്‍ പാവങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യുന്നത് ?
ഒരിക്കല്‍ ഞാന്‍ ഭരണങ്ങാനത്ത് കൂടി കടന്നുപോയപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട് കണ്ടു.
കൈക്കുഞ്ഞ്‌ മുതല്‍ വൃദ്ധന്‍ വരെ മഴ നനഞ്ഞു ചുരുണ്ട് അതിന്റെ ഒരു മൂലയ്ക്ക് ഇരിക്കുന്നു.
ഞാന്‍ അവരോടു ചോദിച്ചു .
നിങ്ങള്ക്ക് പഞ്ചായത്തില്‍ പറഞ്ഞു കൂടെ എന്ന് ?
അപ്പോള്‍ അവര് പറഞ്ഞു ഞങ്ങളുടെ വീട് പുറമ്പോക്കിലാണ്. പഞ്ചായത്ത് സഹായിക്കില്ല എന്ന്.
പള്ളിയില്‍ പറഞ്ഞു നോക്കാമായിരുന്നില്ലേ എന്ന് ഞാന്‍.
അതും പറഞ്ഞു കഴിഞ്ഞതാണ് സഹായിച്ചില്ല എന്ന് അവര്‍....
വേട്ടുവ സമുദായത്തില്‍ പെട്ടവരാണ്. എലിയെ ഒക്കെ തിന്നുന്നവര്‍...
ആദിവാസികള്‍....
ഹ ഹ...
എനിക്ക് ഒന്നരലക്ഷം രൂപയേ മുടക്ക് വന്നുള്ളൂ.
കട്ടയൊക്കെ വണ്ടിയില്‍ കൊണ്ടുപോയി ഇറക്കി പൈപ്പും ഷീറ്റും ഒക്കെ പിടിപ്പിച്ച് അവര്‍ക്ക് അടച്ചുറപ്പുള്ള ഒരു കൂര ഉണ്ടാക്കിക്കൊടുക്കാന്‍....."

കാലിയായ വൈന്‍  ഗ്ലാസ്‌താഴെ വെച്ച് ചുണ്ട് തുടച്ച് അദ്ദേഹം തുടര്‍ന്നു.

" അതിനുശേഷം ഞാന്‍ പള്ളികള്‍ക്ക് പിരിവു കൊടുക്കാറില്ല. അത് ഞാന്‍ പാവപ്പെട്ടവര്‍ക്ക് കൊടുത്തോളാം എന്ന് പറയും.അങ്ങനെ ചെയ്യുകയും ചെയ്യും....
അല്ല നിങ്ങള്‍ ആലോചിച്ചു നോക്ക്.
ഫ്രാന്‍സിസ്‌ പാപ്പ പറഞ്ഞത് ശരിയല്ലേ എന്ന്.
അദ്ദേഹം മെത്രാന്മാരോടും ബിഷപ്പുമാരോടും പറഞ്ഞു. നിങ്ങള്‍ അരമന വിട്ട് അശരണരുടെ അടുത്ത് ചെല്ലാന്‍.പഴയ റോമന്‍ ചക്രവര്‍ത്തിമാരുടെ വേഷം ഉപേക്ഷിച്ചു ലളിതവസ്ത്രങ്ങള്‍ ധരിക്കാന്‍....
പക്ഷെ, അവരാരെങ്കിലും അത് വിടുമോ ?


"....അതുകൊണ്ട് എനിക്ക് കല്ലറ വിറ്റ് കാശുണ്ടാക്കുന്നവരുടെ ആറടി മണ്ണ് വേണ്ട.
ഇവിടെ ,എന്റെ ഈ മക്കളുടെ കൂടെ അവരുടെ വേരിന്‍കയ്യുടെ സ്പര്‍ശനമേറ്റ് വീണുറങ്ങണം.പള്ളി സെമിത്തേരിയില്‍ കല്ലറയില്‍ അടക്കിയിട്ട് എനിക്ക് എന്ത് കിട്ടാനാണ് ?
വെറുതെ പുഴു തിന്നുമെന്നല്ലാതെ !
ഇവിടെയാണെങ്കില്‍ പിന്നെ, ഇവര്‍ക്ക് വളമായെങ്കിലും......"


" ഇനിയും വരണം....മക്കളെയും ഭാര്യയേയും ഒക്കെ കൂട്ടി....."
ദേവസ്യാ ചേട്ടന്‍ കൈപിടിച്ചു കുലുക്കുന്നു.
മരവേരു പോലുള്ള കൈ.

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ